തിരുവനന്തപുരം: ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടകേസിൽ അറസ്റ്റിലായ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തി. പൂജപ്പുര സെൻട്രൽ ജയിലിൽ നടത്തിയ തിരിച്ചറിയല്‍ പരേഡിൽ യുവതിയുടെ സുഹൃത്ത് പ്രതി സുരേഷ് കുമാറിനെ തിരിച്ചറിഞ്ഞു.
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് നിയോഗിച്ച സമിതിയും യുവതിയുടെ സുഹൃത്ത് അർച്ചനയും പ്രതിയും മാത്രമാണ് തിരിച്ചറിയല്‍ പരേഡിൽ പങ്കെടുത്തത്. തിരിച്ചറിയൽ പരേഡിനു ശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. ട്രെയിനിലും കോട്ടയത്ത് ഇയാൾ മദ്യപിച്ച ബാറിലും എത്തിച്ച് തെളിവെടുക്കും.
ആക്രമണത്തിൽ പരിക്കേറ്റ യുവതി ഇപ്പോഴും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ രണ്ടിന് കേരള എക്സ്പ്രസിൽ സഞ്ചരിക്കുന്നതിനിടെ പ്രതി പുകവലിച്ചു. ഇത് യുവതി ചോദ്യം ചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചത്.